കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ ഭാഗികം. രാവിലെ മുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയതോടെ ദൂരസ്ഥലങ്ങളിൽ പോകേണ്ട യാത്രക്കാർ വലഞ്ഞു. സ്വകാര്യ വാഹനങ്ങൾ പലയിടത്തും തടയുമെന്ന് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നഗരപ്രദേശങ്ങളിൽ വലിയ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെത്തുടർന്ന് ചിലയിടങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ നേരിട്ട് രംഗത്തില്ലാത്തതിനാൽ ഹർത്താലിന്റെ ആവേശം അണികൾക്കിടയിൽ കുറവാണെങ്കിലും, നിതിൻ രാജിന് നീതി ലഭിക്കണമെന്ന കാര്യത്തിൽ കണ്ണൂരിൽ ഒരേ സ്വരമാണ്. പോലീസിന്റെ കനത്ത കാവലിലാണ് നഗരമിന്ന്. വോട്ടുപെട്ടിയിലായതിന്റെ ആലസ്യത്തിലിരുന്ന കണ്ണൂർക്കാരെ വീണ്ടും സ്ട്രീറ്റിലിറക്കിയിരിക്കുകയാണ് ഈ പ്രതിഷേധം.


