കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കേസിലെ മുഖ്യപ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ, ലോൺ ആപ്പുകൾ വഴി നിതിനെ ഭീഷണിപ്പെടുത്തിയ നോയിഡ സ്വദേശികളെ സൈബർ സെൽ പിടികൂടിയിരുന്നെങ്കിലും, കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥി സംഘടനകളും കുടുംബവും.
അതേസമയം, പ്രിൻസിപ്പലിനെ കൂടി കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നിതിൻ രാജിന്റെ പിതാവ് സിറ്റി പോലീസ് കമ്മീഷണറെ കണ്ട് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജിന് നേരെയുണ്ടായ പ്രതിഷേധങ്ങൾ പരിഗണിച്ച് കാമ്പസിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് തിരക്കുകൾ കഴിഞ്ഞതോടെ കണ്ണൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് സംയുക്ത വിദ്യാർത്ഥി സമിതിയുടെ തീരുമാനം.


