കേരളത്തിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി ബിജെപി. ഇടതു-വലതു മുന്നണികൾ കാലങ്ങളായി നടത്തിവരുന്ന ഒത്തുകളി രാഷ്ട്രീയം ഇത്തവണ ജനങ്ങൾ അവസാനിപ്പിക്കുമെന്ന് ബിജെപി നേതാവും ഗോവയിൽ നിന്നുള്ള എം.പിയുമായ സദാനന്ദ ഷെട്ട് തനവാഡെ പറഞ്ഞു. കണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം സഹായിച്ചും അധികാരം പങ്കിട്ടും ജനങ്ങളെ വഞ്ചിക്കുന്ന രീതിയാണ് കേരളത്തിൽ എൽഡിഎഫും യുഡിഎഫും തുടരുന്നത്. അഴിമതിയും വികസന മുരടിപ്പുമാണ് ഈ ഒത്തുകളിയുടെ ഫലം. എന്നാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ വികസന നയങ്ങൾക്കൊപ്പം ജനങ്ങൾ അണിനിരക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി നടത്തുന്ന മുന്നേറ്റം ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നുണ്ട്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തി സമാധാനവും വികസനവും കൊണ്ടുവരാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ദേശീയ നേതാക്കളുടെ സന്ദർശനം ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമാണ് പകരുന്നത്.

