പയ്യന്നൂരിന്റെ രാഷ്ട്രീയ ബോധ്യത്തിന് ജയിലിന്റെ മതിലുകൾ തടസ്സമായിരുന്നില്ലെന്ന് ചരിത്രം സാക്ഷ്യം പറയുന്നു. 1965-ൽ ‘ചൈനാ ചാരനെന്ന്’ മുദ്രകുത്തപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് എ.വി. കുഞ്ഞമ്പുവിനെ പയ്യന്നൂർ നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. സ്ഥാനാർത്ഥിയുടെ വലിയൊരു ഫോട്ടോയും വെച്ച് അണികൾ നടത്തിയ വോട്ടഭ്യർത്ഥനയിൽ 12,475 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞമ്പു അന്ന് കോൺഗ്രസിനെ പരാജയപ്പെടുത്തിയത്. കരിവെള്ളൂർ സമരനായകന്റെ ഈ ഐതിഹാസിക വിജയം പയ്യന്നൂരിന്റെ ചുവന്ന മണ്ണിലെ എക്കാലത്തെയും വലിയ വീര്യമാണ്.
വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദ് സമാനമായ രീതിയിൽ ജയിച്ചു കയറി. ജയിലിലായിരുന്ന സ്ഥാനാർത്ഥിയുടെ അഭാവം ഫോട്ടോകൾ വച്ചുള്ള പ്രചാരണത്തിലൂടെ മറികടന്നാണ് അന്നും ജനങ്ങൾ പിന്തുണ നൽകിയത്. രണ്ട് ‘കമ്മ്യൂണിസ്റ്റുകാർ’ നേർക്കുനേർ പോരാടുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ, ചരിത്രവും വർത്തമാനവും ഒരുപോലെ ചർച്ചയാകുമ്പോൾ പയ്യന്നൂർ ആർക്കൊപ്പം നിൽക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


